ലഖ്നോ: യു.പിയിലെ ഹഥാറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ച്ചയായി ഭീഷണികളുണ്ടാവുകയാണെന്നും ഇനി ഭൂലഗാര്‍ഹി ഗ്രാമത്തില്‍ തുടരാനില്ലെന്നും ഇയാള്‍ പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഭീതിയോടെയാണ് ഗ്രാമത്തില്‍ കഴിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ആരും തങ്ങളെ സഹായിക്കാനായി എത്തിയില്ലെന്നും ഇവര്‍ പറഞ്ഞു.
ഇനിയും ഇവിടെ ജീവിക്കാനാവില്ല. എതെങ്കിലും ബന്ധുവിെന്‍റ വീട്ടിലേക്ക് മാറുകയാണ്. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഇവിടെ ജീവിച്ചത്. എവിടെ പോയാലും അത് തന്നെ ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തിന് ശേഷം ഗ്രാമത്തിലുള്ളവരൊന്നും ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരനും പറഞ്ഞു.
സെപ്റ്റംബര്‍ 14നാണ് ഹാഥറസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ച യു.പി പൊലീസിെന്‍റ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.