ന്യൂദല്‍ഹി: ഭാരതത്തെയും കേന്ദ്ര സര്‍ക്കാരിനെയും ലോകരാജ്യങ്ങളുടെ മുന്നില്‍ ടൂള്‍ കിറ്റിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ദല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്. ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് റെയിഡ് നടത്തിയത്. ലാഡോ സരായ്, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയിഡ് നടക്കുന്നത്. കര്‍ഷക സമരത്തിന്റെയും കോവിഡിന്റെ പേരില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ ട്വിറ്ററിലൂടെ നടന്നിരുന്നു. ഇതു തടയണമെന്ന് കേന്ദ്രം സര്‍ക്കാര്‍ ട്വിറ്റനോട് നിര്‍ദേശിച്ചു. എന്നാല്‍, കാലതാമസം വരുത്തിയാണ് ട്വിറ്റര്‍ നടപടിയെടുത്ത്. ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് പരിശോധന നടപടികളിലേക്ക് കടന്നത്. വിവിധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ടൂള്‍ കിറ്റ് സംബന്ധിച്ച്‌ ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ് നല്‍കിയിരുന്നു. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്‍കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. ‘കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം’ എന്ന് ട്വിറ്റര്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും ആരോപിച്ച്‌ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് സംപിത് പത്രയുടെ ട്വീറ്റിനെതിരെ ട്വിറ്ററിന്റെ നടപടി വന്നത്. ബിജെപി പുറത്തുവിട്ട രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’യെന്ന് മുദ്രയടിച്ച ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. ട്വിറ്ററിന് വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നും ‘മാനിപുലേറ്റഡ് മീഡിയ’എടുത്തുമാറ്റണമെന്നും ട്വിറ്ററുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്‌ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയമാണ് വിഷയത്തില്‍ ട്വിറ്ററുമായി ആശയവിനിമയം നടത്തിയത്.

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ മോദി വകഭേദമെന്ന് വിളിക്കണം, അതിവ്യാപന കുംഭ് എന്ന് ഉപയോഗിക്കുന്നത് തുടരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബിജെപി പുറത്തുവിട്ട രേഖകളിലുളളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തര്‍ക്കുകയാണ് ടൂള്‍കിറ്റിന് പിന്നിലുള്ള ഉദ്ദേശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.