നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ബീഹാറിൽ സീറ്റ് നിർണയ ചർച്ചകളിലേക്ക് കടന്ന് ഇരുമുന്നണികളും. ഭരണ തുടർച്ച ലക്ഷ്യമിടുന്ന ജെഡിയു- ബിജെപി സഖ്യത്തിന്റെ ഭാഗമായ ചെറുപാർട്ടികൾ കൂടുതൽ സീറ്റ് ആവശ്യം ആദ്യം തന്നെ ഉന്നയിച്ചത് എൻഡിഎയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം നിതീഷ് കുമാറിന്റെ വെർച്വൽ തെരഞ്ഞെടുപ്പ് റാലികളായ ‘നിശ്ചയ് സംവാദ്’ ആരംഭിച്ചു. ‘ജംഗിൾ രാജ് ഓർമയായിട്ട് പതിനഞ്ച് വർഷം, ഇനി അത് മടങ്ങിവരാതിരിക്കാൻ ഒരു വോട്ട്’ ഇതായിരുന്നു നിശ്ചയ് സംവാദത്തിൽ മുഖ്യമന്ത്രി നിതിഷ് കുമാർ മുന്നേട്ട് വച്ച ആഹ്വാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഭരണതുടർച്ച ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി നിതിഷ് കുമാർ വെർച്വൽ റാലികൾ സംഘടിപ്പിക്കുന്നത്.
എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകളും ഉടൻ ആരംഭിക്കും. 50:50 അനുപാതത്തിലാകണം ജെഡിയുവും തങ്ങളും ആയുള്ള സീറ്റ് അനുപാതം എന്നാണ് ബിജെപി നിലപാട്. സഖ്യത്തിന്റെ ഭാഗമായ ചെറുകക്ഷികൾ കൂടുതൽ സീറ്റ് ഉന്നയിച്ച് രംഗത്ത് തുടക്കത്തിലെ എത്തിയത് സീറ്റ് വിഭജന ചർച്ചകളിൽ കല്ല് കടിയായി.
രാംവിലാസ് പാസ്വാന്റെ എൽജെപിയും നിതിൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ആണ് ആവശ്യം ഉന്നയിച്ച പാർട്ടികളിൽ പ്രധാനം. ഈ ആഴ്ച തന്നെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് എൻഡിഎയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ധാരണ.
മറുവശത്ത് ഭരണത്തിൽ മടങ്ങിയെത്താൻ കൂടുതൽ പാർട്ടികളെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ആർജെഡി നടത്തുന്നത്. കോൺഗ്രസ് ഇതിനകം തന്നെ ആർജെഡി സഖ്യത്തിന്റെ ഭാഗമാണ്. ഇടത് പാർട്ടികളെ കൂടി ഒപ്പം ചേർക്കാനാണ് ആർജെഡി ശ്രമം. ലാലു പ്രസാദ് യാദവിന്റെ അഭാവത്തിൽ ചിട്ടയായ തയാറെടുപ്പിനും പ്രചാരണത്തിനും ആകും ഇനിയുള്ള ദിവസങ്ങളിൽ ആർജെഡി പ്രാധാന്യം നൽകുക.