സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യും. ബിനിഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് സൂചന. തിരുവനന്തപുരത്തെ യു എ എഫ് എക്‌സ് സൊല്യുഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നതെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ബിനീഷിന്റെ സുഹൃത്തുക്കളെ അടുത്തുതന്നെ ചോദ്യം ചെയ്യും. അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബിനിഷ് കോടിയേരി നല്‍കിയ മൊഴിയുടെ പകര്‍പ്പ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടു.ബാംഗളുരു സിനിമ ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്.

മറ്റു പലരുടെയും പേരില്‍ ബിനീഷിന് കമ്ബനികള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇ ഡിയുടെ അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ യു എ എഫ് എക്‌സ് സെല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെ കുറിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് യു എ ഇ കോണ്‍സുലേറ്റ് തെരഞ്ഞെടുത്ത സ്ഥാപനമാണ് യു എ എഫ് എക്‌സ്. ഈ സ്ഥാപനത്തെ വിസ സ്റ്റാംപിംങിന് തെരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ കമ്പനിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണം. സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫുമായി സാധാരണം സൗഹൃദം മാത്രമെ ഉള്ളൂവെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടല്‍ ബിസിനസ്സില്‍ ഇരുവര്‍ക്കും പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ കമ്പനിയുള്‍പ്പെടെ ബിനിഷ് നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. ബിനീഷിന്റെ തുടങ്ങി പൂട്ടിപ്പോയ കമ്ബനികളെകുറിച്ചുള്ള അന്വേഷണവും നടക്കുകയാണ്.

അതിനിടെയാണ് ബാംഗളുരുവില്‍ ലഹരി മരുന്ന് കേസ് അന്വേഷിക്കുന്ന നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം. കേസില്‍ പ്രതിയായ അനൂപ് മുഹമ്മദുമായി ബിനിഷ് കോടിയേരിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇത്. ബിനിഷ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെയുടെ പകര്‍പ്പ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബിനീഷിനെ എന്‍സിബി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനിഷ് കോടിയേരിയുമായി തനിക്ക് ബന്ധമുണ്ടെന്ന് അനുപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു.