കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ട് വയസുകാരന്‍്റെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച്‌ ആരോഗ്യപ്രവര്‍ത്തകരാണ് സംസ്കാര ചടങ്ങുകള്‍ ചെയ്തത്. പിപിഇ കിറ്റ് ധരിച്ച്‌ അഞ്ച് ബന്ധുക്കള്‍ പ്രാര്‍ഥന ചടങ്ങ് നടത്തി.

ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചാത്തമംഗലം പഞ്ചായത്തിലെ നിപ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് ( വാര്‍ഡ് 9 ) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. പനി, ശര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം, നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയില്‍ 158 പേരുള്ളതായി കണ്ടെത്തി. ഇതില്‍ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോ​ഗ്യവകുപ്പ് പരിശോധന നടത്തിയാണ് സമ്പര്‍ക്ക പട്ടിക തയാറാക്കിയത്. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആകെ 20 പേരാണ് ഉള്ളത്.

മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യറാക്കുമെന്നും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോ‌ര്‍ജ് പറഞ്ഞു. അതേസമയം കുട്ടി കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. 27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് എത്തിയത്.