ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻറെ ഹ്യൂസ്റ്റൺ സന്ദർശനത്തിനിടയിൽ ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജഡ്ജ് ജൂലി മാത്യു ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങളെ പറ്റി പ്രതികരിച്ചത്.
ഫോമായുടെ വിമൻസ് ഫോറത്തിന് തൻറെ പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനാകുമെന്നും ജഡ്ജ് ജൂലി മാത്യു അറിയിച്ചു. നമ്മൾ മലയാളികൾ രാഷ്ട്രീയമായി സജീവമാകണം എന്നും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പിന്തുണയ്ക്കണം എന്നും ജഡ്ജ് സൂചിപ്പിച്ചു. നമ്മൾ മലയാളികളും ഇന്ത്യക്കാരും ആണെന്നത് കൊണ്ടും ആ സമൂഹത്തിനകത്ത് നിന്നുകൊണ്ട് പരസ്പരം ആക്രമിക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ മുല്യത്തകർച്ചയാണ് നാം വെളിവാക്കുന്നത് എന്നും ജൂലി മാത്യു പറഞ്ഞു.
ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്ജിനോടൊപ്പം ഫോമാ പ്രവർത്തകരായ ജിജു കുളങ്ങരയും ജോസ് പുന്നൂസും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി. കേരളത്തിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ച അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഫോമ പുതിയ ചക്രവാളങ്ങൾ കീഴടക്കട്ടെ എന്ന് ജഡ്ജ് ജൂലി മാത്യു ആശംസ അറിയിച്ചു. പുതിയ തലമുറയിലെ നമ്മുടെ കുട്ടികളെ പൊതുരംഗത്തേക്ക് കൊണ്ടുവരുവാനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ തങ്ങളുടേതായ പ്രതിഫലനം സൃഷ്ടിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന് ജഡ്ജ് ജൂലി മാത്യുവിനെ പോലെയുള്ളവരുടെ പിന്തുണ ഉറപ്പാക്കി എന്ന് കൂടിക്കാഴ്ചക്കുശേഷം അനിയൻ ജോർജ്ജ് അറിയിക്കുകയും ചെയ്തു.