ഫൈസറിന്റെ കൊവിഡ് വാക്സിന് സിംഗപ്പൂരിൽ അനുമതി ലഭിച്ചു. കൊവിഡ് വാക്സിന്റെ ആദ്യ ഷിപ്മെന്റ് ഈ മാസം അവസാനം വരുമെന്ന് പ്രധാനമന്ത്രി ലീ സെയ്ൻ ലൂംഗ് പറഞ്ഞു.
ഫൈസർ സമർപ്പിച്ച ശാസ്ത്രീയ വിവരങ്ങളും, ക്ലിനിക്കൽ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതെന്ന് ഫൈസർ കമ്പനി വ്യക്തമാക്കി. മറ്റ് വാക്സിനുകളും അടുത്ത മാസങ്ങളിലായി രാജ്യത്ത് ഉപയോഗിക്കുമെന്നും അടുത്ത വർഷം മധ്യത്തോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹൈറിസ്ക്ക് വിഭാഗം, കൊവിഡ് മുൻനിര പോരാളികൾ, പ്രായമായവർ, എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. എല്ലാ സിംഗപ്പൂർ പൗരന്മാർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് അറിയിച്ച പ്രധാനമന്ത്രി ഡിസംബർ 28 ഓടെ രാജ്യത്തെ അൺലോക്ക് പ്രക്രിയ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.



