‘പിച്ച് ഇൻവേഷൻ’ ഇടക്കിടെ ഗ്രൗണ്ടുകളിൽ നടക്കാറുള്ളതാണ്. മത്സരം ഏതുമായിക്കോട്ടെ, ആരാധകർ ഗ്രൗണ്ടിലിറങ്ങി ഓടും. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും. അവസാനം അവർ ഗ്രൗണ്ട് ‘കയ്യേറിയ’ ആളെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകും. സാധാരണയായി ഇങ്ങനെ ഗ്രൗണ്ടിലിറങ്ങി ഓടുന്ന ആരാധകരെ പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിന്തുടരാറ്. എന്നാൽ, ഇങ്ങനെ ഗ്രൗണ്ടിലിറങ്ങിയ ആൾക്ക് പിന്നാലെ ആളുടെ അമ്മ തന്നെ ഓടിയാലോ? അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം അമേരികയിലെ മേജർ ലീഗ് സോക്കറിൽ അരങ്ങേറിയത്.

2 വയസ്സുകാരൻ സായെക് കാർപെൻ്ററാണ് എഫ്സി സിൻസിനാറ്റിയും ഒർലാൻഡോ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. പിന്നാലെ ഓടിയെ അമ്മ കുഞ്ഞിനെ പിടിച്ചതും ഇരുവരും ചേർന്ന് തെന്നിവീണു. എങ്കിലും ഉടൻ നിലത്തുനിന്ന് എഴുന്നേറ്റ അമ്മ കുഞ്ഞിനെയുമായി തിരികെ ഓടുകയായിരുന്നു. ഫുട്ബോൾ ആരാധകരിൽ ചിരി പടർത്തിയ ഈ വിഡിയോ മേജർ ലീഗ് സോക്കറിൻ്റെ ട്വിറ്റർ ഹാൻഡിൽ തന്നെയാണ് പങ്കുവച്ചത്. സിൻസിനാറ്റി ക്ലബിൻ്റെ ഫൊട്ടോഗ്രാഫർ സാം ഗ്രീൻ കുഞ്ഞിനെയുമെടുത്ത് ഓടുന്ന അമ്മയുടെ ചിത്രം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ആണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടമാണ് ബ്രസീലിനു തുണയായത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയ അർജൻ്റീന ആറാം സ്ഥാനത്തേക്കുയർന്നു. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുകയാണ്