പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിയ്ക്കൻ സന്ദർശനത്തിൽ അഫ്ഗാൻ വിഷയം മുഖ്യ അജണ്ടയാകും. വാഷിംഗ്ടണിലുള്ള വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഖ്ല പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തി. അഫ്ഗാനിൽ പാകിസ്താൻ നടത്തുന്ന ഇടപെടൽ രണ്ട് രാജ്യങ്ങളും എറെ ശ്രദ്ധയോടെ ആണ് വിക്ഷിയ്ക്കുന്നതെന്ന് ഹർഷ വർധൻ ശ്രിംഖ്ല.പ്രതികരിച്ചു. ഭീകരരുടെ പരിശിലന കേന്ദ്രമായി അഫ്ഗാൻ മാറരുത് എന്നാണ് ഇന്ത്യയുടെ താത്പര്യം. ആദ്യ ചർച്ചയിൽ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങളോട് ഉചിതമായിട്ടായിരുന്നു താലിബാന്റെ പ്രതികരണം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിൽ അഭയാർത്ഥി കാർഡ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയവരുടെ കാര്യത്തിൽ അനുകൂലമായ തിരുമാനം എടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനികൾ ഡൽഹിയിലെ അഭയാർത്ഥികൾക്കായുള്ള ഓഫിസിനു മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അഭ്യർത്ഥന.

ഇതിനിടെ കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

താലിബാൻ മർദ്ദിച്ച പ്രതിഷേധക്കാരിൽ പെട്ട റാബിയ സാദത് എന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ച നിലയിലുള്ള റാബിയയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മറ്റൊരു ദൃശ്യത്തിൽ പ്രതിഷേധക്കാരെ തടയുന്ന താലിബാൻ കമാൻഡർമാരെയും കാണാം.

കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.

അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.