പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന. നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ അനിശ്ചിതമായി പിരിയാനാകും സർക്കാർ നിർദേശിക്കുക. അതേസമയം മൺസൂൺ സമ്മേളനം നേരത്തെ പിരിഞ്ഞാൽ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്സഭയിൽ ഇന്ന് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം കുറയ്ക്കുന്ന ബിൽ ചർച്ചയില്ലാതെ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കും. കൊറോണ വിഷയത്തിലെ ചർച്ചയും ഇന്നത്തെ അജണ്ടയിൽ ഇടം പിടിച്ചിട്ടുണ്ട്.
17 ഓളം പുതിയ ബില്ലുകളും 6 ഓർഡിനൻസുകൾക്ക് പകരമായ ബില്ലുകളും ആയിരുന്നു ഈ സമ്മേളനകാലത്ത് പാർലമെന്റ് ചർച്ച ചെയ്യേണ്ടിയിരുന്നത്. ഇതിൽ എട്ടോളം ബില്ലുകൾ ഇതിനകം സഭാ കടമ്പ കടന്നിട്ടുണ്ട്. ചർച്ചകൾ കൂടാതെ ബില്ലുകൾ സർക്കാർ പാസാക്കുകയായിരുന്നു. ശേഷിക്കുന്ന ബില്ലുകൾ കൂടി സർക്കാർ പാസാക്കും. ശേഷമാകും സഭ പിരിയുക.



