കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്നും പുറത്തുകടക്കാന്‍ ജനങ്ങളുടെ തിക്കും തിരക്കും. വിമാനങ്ങളില്‍ കയറിക്കൂടാനായുള്ള ശ്രമങ്ങള്‍ക്കിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് നിരവധി ആളുകള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പറന്നുയരുന്ന വിമാനത്തില്‍ നിന്നും ആളുകള്‍ താഴേയ്ക്ക് വീഴുന്ന ഭീകരമായ ദശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്വന്തം രാജ്യത്തെ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാന്‍ കാബൂളിലെത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളില്‍ കയറാന്‍ അഫ്ഗാനിലെ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയിരുന്നു. വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ ശ്രമിക്കുകയും റണ്‍വേയില്‍ ആളുകള്‍ നിലയുറപ്പിക്കുകയും ചെയ്തതോടെ അമേരിക്കന്‍ സൈന്യം ആകാശത്തേയ്ക്ക് നിറയൊഴിക്കുന്ന സാഹചര്യമുണ്ടായി.

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നിലെ കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങള്‍ തടിച്ചുകൂടുകയാണ്. എയര്‍പോര്‍ട്ടിനുള്ളില്‍ വെടിവെപ്പ് നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തിരക്ക് കൂടിയതോടെ കാബൂള്‍ വ്യോമപാത അടച്ചിരിക്കുകയാണ്.