ന്യൂഡല്‍ഹി: നടി ജൂഹി ചൗളയ്ക്ക് പിഴയായി 20 ലക്ഷം രൂപ വിധിച്ച്‌ ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കാന്‍ പാടില്ലെന്ന് കാട്ടി നടി ഹര്‍ജി നല്‍കിയതിനാണ് കോടതി പിഴ വിധിച്ചത്. നടിയുടെ പരാതി റദ്ദാക്കിക്കൊണ്ട് മാദ്ധ്യമ ശ്രദ്ധ നേടുക എന്നതായിരുന്നു അവരുടെ ഉദ്ദേശമെന്നും കോടതി വിമര്‍ശിച്ചു.

5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നാണ് തന്റെ ഹര്‍ജിയുടെ ജൂഹി ചൗള ആവശ്യപ്പെട്ടത്.

5 ജി തരംഗങ്ങളുടെ റേഡിയേഷന്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും എത്തരത്തില്‍ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ പറഞ്ഞിരുന്നു. മതിയായ പഠനങ്ങള്‍ നടത്താതെ 5ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് നടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5ജി വന്നാല്‍ മനുഷ്യനുള്‍പ്പെടെയുള്ള ഒരു ജീവിക്കും ‘ദോഷകരമായ’ റേഡിയേഷനില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന പ്രചാരണങ്ങള്‍ സജീവമാവുന്നതിനിടെയാണ് ജൂഹി ചൗള ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.