റിയോ ഡി ജനീറോ; കഴിഞ്ഞ പത്ത് ദിവസമായി നിര്‍ത്താതെയുള്ള ഇക്കിളില്‍ കഷ്ടപ്പെടുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഇക്കിള്‍ അവസാനിപ്പിക്കാന്‍ ശസ്ത്രക്രിയ പരി​ഗണനയിലാണ്. കുടലിലെ തടസ്സമാണ് 24 മണിക്കൂറുള്ള ഇക്കിളിനു കാരണമെന്നാണ് നി​ഗമനം. സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്.

ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിള്‍ പ്രശ്‌നം വന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ബ്രസീലിയയിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് സാവോപോളെയിലേക്ക് മാറ്റി. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനമെടുക്കും.

3 വര്‍ഷം മുന്‍പ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുള്ള ബൊല്‍സൊനാരോയ്ക്ക് അനുബന്ധ പ്രശ്നങ്ങള്‍ വിട്ടുമാറാതെയുണ്ട്. അന്ന് കുടലില്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജനാണു പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്.