പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മയക്കുമരുന്ന് സംഘത്തിനു മൂക്കുകയറിടാന്‍ പ്രയാസമില്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശ്ശേരിയില്‍ സംഭവിച്ചത്. നെടുമ്പാശ്ശേരി എസ്ഐ എസ്.ശിവപ്രസാദിനു തോന്നിയ തോന്നിയ സംശയത്തിലൂടെയാണ് ലഹരി മരുന്ന് വിപണനം ചെയ്യുന്ന അജ്നാസ് അറസ്റ്റിലാകാന്‍ കാരണം.

വന്‍ മയക്കുമരുന്ന് ശേഖരമാണ് അജ്നാസില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞതും.  22 എൽ.എസ്.ഡി സ്റ്റാമ്പ് , പതിമൂന്നര ഗ്രാം എം.ഡി.എം.എ , 796 ഗ്രാം കഞ്ചാവ് എന്നിവയാണ് അജ്നാസിന്റെ കാറില്‍ നിന്നും ശിവപ്രസാദും സംഘവും പിടിച്ചെടുത്തത്.

അജ്നാസും നാട്ടുകാരുമായുണ്ടായ തര്‍ക്കമാണ് മയക്കുമരുന്നുമായി അജ്നാസ് പിടിയിലാകാന്‍ കാരണം. പ്രശ്നം പരിഹരിക്കാന്‍ നെടുമ്പാശ്ശേരി സ്ഥലത്തെത്തിയ നെടുമ്പാശ്ശേരി എസ്ഐ ശിവപ്രസാദിന് സംശയം തോന്നി. മുന്‍പ് ഒരു മയക്കുമരുന്ന് കേസില്‍ അജ്നാസിനെ ശിവപ്രസാദ് പിടികൂടിയിരുന്നു.

സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു നാട്ടുകാര്‍ക്കൊപ്പം അജ്നാസിനെക്കൂടി സ്റ്റേഷനിലേക്ക് എത്തിച്ചു. കാര്‍  പരിശോധിച്ചപ്പോഴാണ് വന്‍ മയക്കുമരുന്ന് ശേഖരം കാറില്‍ നിന്നും പിടികൂടിയത്.  കാർ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു. എ.എസ്.ഐ കെ.എം ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.