ന്യൂഡല്‍ഹി | നാലാമത്തെ ദേശീയ സെറോ സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൊവിഡിന് കാരണമായ വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനാണ് സര്‍വേ നടത്തുന്നത്. ഇതിലൂടെ മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കാനുമാകും.

ഐ സി എം ആര്‍ നേതൃത്വം നല്‍കുന്ന സെറോ സര്‍വേ ഈ മാസമാണ് നടക്കുക. 28,000 രക്ത സാമ്പിളുകള്‍ ശേഖരിക്കും. പകുതി വീതം മുതിര്‍ന്നവരില്‍ നിന്നും ആറ് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ നിന്നുമാണ് ശേഖരിക്കുക.

ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ചും സാമ്പിള്‍ ശേഖരിക്കും. വകഭേദം വന്ന വൈറസുകള്‍ കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന ആഗോളതലത്തിലെ ആശങ്കയുടെ പശ്ചാത്തലത്തിലാണിത്. മാത്രമല്ല, മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുമാകും.