നാരദ കൈക്കൂലി കേസിൽ ജാമ്യം അനുവദിക്കണമെന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഹർജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാസ് ചുഴലിക്കാറ്റിനെ തുടർന്ന് കേസ് ഇന്നലെ പരിഗണിച്ചിരുന്നില്ല. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തുടർവാദം കേൾക്കുന്നത്. ജാമ്യം അനുവദിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് വിയോജിപ്പുണ്ടായതിനെ തുടർന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.
തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി സിബിഐ ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. കേസ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സിബിഐ അടക്കം എല്ലാ കക്ഷികളും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാനായിരുന്നു സുപ്രിംകോടതി നിർദേശം.



