കേരളത്തില്‍ പാല്‍വിതരണം കൂടുതല്‍ സജീവമാക്കാനൊരുങ്ങുന്ന കർണാടയുടെ ‘നന്ദിനി ഔട്ട്ലെറ്റുകൾക്കെതിരെ പ്രതിഷേധവുമായ വയനാട്ടിലെ ക്ഷീരകർഷകർ. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ വിതരണ സംവിധാനത്തെ തകർക്കുമെന്ന് കർഷകർ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കർഷകർ പറഞ്ഞു.
മിൽമയ്ക്ക് പാൽകൊടുത്തും ആനുകൂല്യം നേടിയും വളർന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങൾ. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വർധിത ഉൽപന്നങ്ങളും വരുമ്പോൾ ഞങ്ങൾക്ക് ആശങ്കയുണ്ട്. മിൽമയുടെ വിപണിക്ക് ഇളക്കമുണ്ടായാൽ, സഹിക്കേണ്ടി വരിക ക്ഷീരകർഷകരാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം, കർണാടകയിലെ നന്ദിനിയുടെ കേരളത്തിലേക്കുള്ള വരവിനെ മിൽമ ശക്തമായി എതിർത്തു. നന്ദിനിയുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. അതാത് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോർഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിരവധി വർഷങ്ങളായി സംസ്ഥാനത്തിന് പുറത്തുള്ള പല പാൽ ഉൽപ്പന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ട്. അതിന് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ പാൽ വിൽക്കുന്നത് അങ്ങനെയല്ല. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് വിൽക്കുന്നത് ശരിയല്ല. എന്നാൽ ഈ വിഷയത്തിൽ കർണ്ണാടകയിൽ നിന്നും മറുപടി കിട്ടിയിട്ടില്ല.
ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും സഹകരണമൂല്യങ്ങൾക്കും എതിരായ നടപടി മാത്രമല്ല. അമൂലിനെ എതിർക്കുന്നത് പോലെ തന്നെ, ഇതും ചെയ്യാതിരിക്കണമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. എന്നാൽ ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് നീക്കം. രണ്ടു വർഷം കഴിയുമ്പോള്‍ ഒരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്. നന്ദിനിയുടെ വരവിന് മറുപടിയായി കർണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകൾ തുറക്കാൻ മിൽമയും തീരുമാനിച്ചിട്ടുണ്ട്.