ന്യൂഡല്‍ഹി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി കര്‍ക്കാര്‍ദുമ കോടതിയാണ് ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലിലേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഖാലിദിനെ കോടതിയില്‍ ഹാജരാക്കിയത്.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് 11 ലക്ഷത്തിലധികം പേജുള്ള രേഖകളാണ് ഉമര്‍ ഖാലിദിനെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ആരോപിച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കന്‍ ദില്ലി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.

 

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസമാണ് ഖാലിദിനെ ദില്ലി പോലീസിന്റെ പ്രത്യേക സെല്‍ വിളിപ്പിച്ചത്. തുടര്‍ന്ന് ഇയാളുടെ ഫോണും പോലീസ് പിടിച്ചെടുത്തു. സസ്പെന്‍ഷനിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ദില്ലി പോലീസ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കലാപത്തിന് ഒരു മാസം മുമ്ബ് അതായത് ജനുവരി എട്ടിന് ഹുസൈന്‍ ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഷഹീന്‍ ബാഗ് സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന സമയത്ത് വലിയ കലാപങ്ങള്‍ക്ക് തയ്യാറാകാന്‍ ഉമര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു എന്നും പൊലീസ് ആരോപിക്കുന്നുണ്ട്.