സംസ്ഥാനത്ത് ഏറ്റവും ത്രില്ലടിപ്പിക്കുന്ന സസ്പെൻസുകൾ നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ തൃശൂർ ജില്ലയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇടത്-വലത്-എൻ.ഡി.എ മുന്നണികൾ. തിരഞ്ഞെടുപ്പ് ഏകദേശം അടുത്തെത്താറായിട്ടും, എന്താണ് തൃശൂരിൻ്റെ രാഷ്ട്രീയ മനസിൽ ഒളിഞ്ഞിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് മുന്നേറ്റവും ലോക്സഭയിലെ എൻ.ഡി.എ കുതിപ്പും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മേൽക്കൈയും ജില്ലയിലെ മത്സരം തീർത്തും പ്രവചനാതീതമാക്കുന്നു. കാലങ്ങളായി യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ജയിച്ച മണ്ഡലങ്ങളിൽ ഇത്തവണ എൻ.ഡി.എയും നിർണായക ഘടകമായിരിക്കുകയാണ്.