തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെതിരെ ഭരണകക്ഷി കൗൺസിലർ വി.ഡി. സുരേഷ്. ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓണസമ്മാനമായി പണക്കിഴി നൽകിയെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് വി.ഡി. സുരേഷ്. പാർട്ടി അന്വേഷണ കമ്മീഷൻ ഭരണകക്ഷി കൗൺസിലർമാരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ കമ്മീഷനിൽ പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് അറിയിച്ചു.

തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് ഭരണകക്ഷി കൗൺസിലറുടെ വാദം. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ചെയർ പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. സി.പി.ഐ.എം.മായി ചേർന്ന് പാർട്ടിയിലെ ചിലർ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും വിലയിരുത്തൽ. കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.സി.സി. പ്രസിഡന്റിന് കൈമാറുമെന്നാണ് സൂചന.

ഇന്നലെയായിരുന്നു കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഡി.സി.സി. ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയും അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.