തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. രണ്ട് ഇന്നോവ കാറുകളിൽ കടത്താൻ ശ്രമിച്ച ഇരുനൂറ് കിലോയോളം കഞ്ചാവാണ് ബാലരാമപുരത്ത് നിന്ന് പിടികൂടിയത്. രണ്ട് തിരുവനന്തപുരം സ്വദേശികളെയും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് കാറുകളിലായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. കാറിനെ എക്സൈസ് സംഘം പിന്തുടർന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടുനടയിൽ വച്ച് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്.

ഡിവൈഡറിലിടിച്ച് നിന്ന കാർ വീണ്ടും എക്സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ രണ്ട് പേരെ കീഴടക്കി. ആ സമയത്ത് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരം സ്വദേശികളായ ജോമിസ്, സുരേഷ് എന്നിവരാണ് എക്സൈസ് കസ്റ്റഡിയിലുള്ളത്. ആറ്റിങ്ങൽ കഞ്ചാവ് വേട്ടയ്ക്ക് ശേഷം എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം കഞ്ചാവ് ലോബികളെ പ്രത്യേകിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് സിഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.