വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന്‍ തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വീര്യമാക്കി യുഎസ് സേന. ഇതോടെ ഇതെല്ലാം ഉപയോഗിക്കാമെന്ന താലിബാന്‍റെ മോഹം തകര്‍ന്നു. കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ നിര്‍വീര്യമാക്കിയതായി യുഎസിന്‍റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു.

യുഎസ് സേനാംഗങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഈ വിമാനങ്ങള്‍ ഉപയോഗ്യശൂന്യമാക്കിയത്. യുഎസ് സൈനികര്‍ അവസാനമായി പിന്‍വാങ്ങുന്നതിന് മുന്‍പ് 73 യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും ഉപയോഗശൂന്യമാക്കിയതായി യുഎസിന്‍റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി അറിയിച്ചു. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാന്‍റെ കൈകളില്‍ എത്താതിരിക്കാനായിരുന്നു യുഎസ് സേന ഇങ്ങിനെ ചെയ്തത്.

ഇത് കൂടാതെ 70 ഓളം എംആര്‍എപി വിഭാഗത്തില്‍പ്പെട്ട സായുധ തന്ത്രപ്രധാന യുദ്ധവാഹനങ്ങളും നിര്‍വീര്യമാക്കിയിട്ടുണ്ട്. 27 ഹംവീസും നിര്‍വീര്യമാക്കി. യുഎസിലെ പേരുകേട്ട മിലിറ്ററി ട്രക്കുകളാണ് ഹംവി. ഇനിയാര്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വീര്യമാക്കിയിട്ടുണ്ട്.

തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആര്‍ട്ടിലറി, മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. അതേസമയം സൈനികര്‍ പിന്മാറുന്ന അവസാനനിമിഷം വരെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി തന്നെ നിര്‍ത്തിയിരുന്നു. പിന്നീടാണ് ഇത് നിര്‍വീര്യമാക്കിയത്. ഇതോടെ അമേരിക്കന്‍ യുദ്ധവിമാനങ്ങളും മറ്റും ഉപയോഗിക്കാമെന്ന താലിബാന്റെ മോഹത്തിനാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.