ഇസ്ലാമാബാദ് : താലിബാന്റെ സൃഷ്ടിക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ മുന്‍ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കല്‍. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്ഥാന്‍ താലിബാന് രൂപം നല്‍കിയതെന്നും പാക് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിന്റെ വാക്കുകളെ ആധാരമാക്കി സൈക്കല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയെ നേരിടാനാണ് പാകിസ്ഥാന്‍ താലിബാനെ സൃഷ്ടിച്ചത് . അടിമത്തത്തിന്റെ ചങ്ങലകളെ താലിബാന്‍ തകര്‍ക്കുമെന്നാണ് ഇമ്രാന്‍ ഖാന്റെ വിശ്വാസം . എസ് എം ഖുറേഷി,യൂസഫ് മൂദ് എന്നിവരാകട്ടെ താലിബാനു വേണ്ടി ലോകത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തിരക്കിലാണെന്നും സൈക്കല്‍ ട്വീറ്റില്‍ പറയുന്നു .

ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസന്‍ , താലിബാന്‍, അല്‍-ഖ്വയ്ദ എന്നിവ തമ്മില്‍ പുതുതായി ബന്ധം സ്ഥാപിക്കുന്നതായി ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും സൈക്കല്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസന്‍ ഗ്രൂപ്പില്‍ അഫ്ഗാന്‍ , പാക് പൗരന്‍മാരുണ്ട്, അല്‍-ഖ്വയ്ദയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം താമസിക്കുന്നതും പാകിസ്താന്‍ – അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്താണെന്നും മഹ്മൂദ് സൈക്കല്‍ പറയുന്നു .