വാഷിങ്ടൻ ∙ അമേരിക്കയിലെ ആസ്വാദകര്‍ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. പേരുകൊണ്ടു മാത്രം അറിയാവുന്ന പ്രാചീന കലാരൂപം നേരില്‍ കാണുക. പ്രൗഡിയും തനിമയയും ഒട്ടും നഷ്ടപ്പെടാതെ, വേദിയില്‍ കാണുന്നതുപോലെ സ്വന്തം വീടുകളിലിരുന്ന്. കേരളത്തിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി മലയാളികള്‍ രൂപവത്കരിച്ച സ്വസ്തി ഫൗണ്ടേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ കാക്കാരിശ്ശിനാടകം കാഴ്ചയുടെ പുതിയ വാതായനമാണ് തുറന്നത്.

കൊല്ലം താമരക്കുടിയിലെ അരങ്ങില്‍ കളിച്ച കാക്കാരിശ്ശിനാടകം തത്സമയ എഡിറ്റിങ്ങിലൂടെ സൂം മീറ്റിങ് വഴിയാണ് അമേരിക്കയിലെ കാണികളിലെത്തിച്ചത്. നൂറോളം അമേരിക്കന്‍ മലയാളികള്‍ തത്സമയം പരിപാടി ആസ്വദിച്ചു.

ശിവവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ താമരക്കുടി പ്രണവം തിയറ്റേഴ്സ് അവതരിപ്പിച്ച കാക്കാരിശ്ശിനാടകം രണ്ട് ക്യാമറകളില്‍ പകര്‍ത്തി. നൂറോളം അമേരിക്കന്‍ മലയാളികള്‍ തത്സമയം പരിപാടി ആസ്വദിച്ചു. ജീവിതത്തിലിതുവരെ ഈ കലാരൂപം കണ്ടിട്ടില്ലാത്തവരായിരുന്നു കാണികളിലേറെയും. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാടകം പൂര്‍ണ്ണമായ കണ്ട കുമ്മനം ഉന്നത കലാമൂല്യം പുലര്‍ത്തിയതായി പറഞ്ഞു.

ഒന്നേകാല്‍ മണിക്കൂര്‍ ലൈറ്റ്, സെറ്റ് ക്രമീകരണത്തോടുകൂടിയാണ് പരിപാടി അവതരിപ്പിച്ചതെന്ന് കലാപ്രവര്‍ത്തകനായ താമരക്കുടി ഹരികുമാര്‍ പറഞ്ഞു. തത്സമയ എഡിറ്റിങ്ങിലൂടെ ചെയ്ത നാടകം ഒരു വെല്ലുവിളിയായിരുന്നെങ്കിലും പുതിയ അനുഭവമായെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെ പത്ത് കലാകാരന്മാര്‍ പങ്കെടുത്തു. കാക്കാനായി സുരേഷ് ബാബു, കാക്കാത്തിമാരായി സരസ്വതിമോഹന്‍, മണിയമ്മ പ്രമീള, തമ്പുരാനായി ശ്യാം, കാര്യസ്ഥനായി ചക്കു എന്നിവര്‍ വേഷമിട്ടു. അനൂപാണ് എഡിറ്റിങ് നിര്‍വഹിച്ചത്.

കുമ്മനം രാജശേഖരന്‍ സ്വസ്തി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല തന്ത്രി രാജീവ് കണ്ഠരര് ഭദ്രദീപം തെളിച്ചു. മുന്‍ മേല്‍ശാന്തി എന്‍ ബാലമുരളി, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രതീഷ് നായര്‍, അരുണ്‍ രഘു, ഡോ. ആശാ പോറ്റി, ശ്രീജിത്ത് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വസ്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വസ്തി ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. മാസത്തില്‍ ഒരുപരിപാടി എന്നകണക്കില്‍ വിവിധ കലാകാരന്മാര്‍ക്ക് ഫൗണ്ടേഷന്‍ അവസരംനല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.