കൊവിഡ് സ്ഥിരീകരിക്കുന്നവർക്കും ക്വാറൻ്റീനിൽ പോകുന്നവർക്കുമുള്ള തപാൽ വോട്ട് സംവിധാനം ജില്ലാഭരണ കൂടം ദുരൂപയോഗം ചെയ്യുന്നതായി പത്തനംതിട്ട ഡി. സി. സി പ്രസിഡന്റ്‌ ബാബു ജോർജ്. ഇത്തരത്തിൽ എത്രപേർ വോട്ട് ചെയ്യുണ്ടെന്നുള്ള വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നില്ല. ബാലറ്റ് പേപ്പറുകൾ വീടുകളിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിക്കാം എന്ന നിർദേശത്തിന്റെ ബലത്തിൽ സിപിഐഎം അനുകൂല ഉദ്യോഗസ്ഥർ വ്യാപകമായ ഇടപെടലുകൾ നടത്തുന്നു എന്നും ജില്ലയിൽ പരാജയ ഭീതിപൂണ്ട എൽഡിഎഫിനെ അവസാന നിമിഷം സഹായിക്കാനുള്ള ജില്ലാ ഭരണ കൂടത്തിന്റെ നടപടിയുടെ ഭാഗമാണിതെന്നും ബാബു ജോർജ് ആരോപിച്ചു. നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

 

വോട്ട് ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് കൊവിഡ് പോസിറ്റീവായവർ പാസിറ്റീവ് സർട്ടിഫിക്കറ്റ് സഹിതം റിട്ടേണിംഗ് ഓഫീസറിന് അപേക്ഷ നൽകണമെന്നാണ് തപാൽ വോട്ട് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശം. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷൻ സഹിതം അത് തിരിച്ചയക്കാം.

മാത്രമല്ല, ക്വാറന്റീനിലുള്ളവർ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. വോട്ടെണ്ണൽ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.