ഡൽഹി അന്തേരിയാ മോഡ് ലിറ്റിൽ ഫ്ളവർ പള്ളി പൊളിച്ച സംഭത്തിൽ ഇടപെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രതികരണം.
നേരത്തെ പള്ളിപൊളിച്ചത് കേന്ദ്ര സർക്കാരിനുകീഴിലുള്ള ഡി.ഡി.എ ആണെന്ന് അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പള്ളിക്ക് നോട്ടിസ് നൽകിയതെന്നും ഇത് മുഖ്യമന്ത്രിക്ക് ഇന്ന് ബോധ്യപ്പെട്ടതായും ആർച്ച് ബിഷപ്പ് പറഞ്ഞു. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റി ചൊവ്വാഴ്ച പള്ളി പൊളിച്ച് നീക്കിയത്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ളതാണ് പള്ളി.



