മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡേവിഡ് സില്‍വയ്ക്ക് ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തില്‍ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ക്ലബ് അധികൃതര്‍. കഴിഞ്ഞ ദിവസം താരം സ്പാനിഷ് ടീം റയല്‍ സോസിഡാഡിലേക്ക് കൂടുമാറിയിരുന്നു. സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി അറിയപ്പെടുന്ന സില്‍വ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ലിലാണ് അവസാനമായി കളിച്ചത്. അന്ന് ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു.

സിറ്റിയുടെ മികച്ച മത്സരങ്ങളിലെല്ലാം ഡേവിഡ് സില്‍വയുടെ പങ്കുണ്ടെന്നും അദ്ദേഹം സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക് പറഞ്ഞു. 2010ലാണ് വലന്‍സിയയില്‍നിന്ന് ഡേവിഡ് സില്‍വ സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 436 മത്സരങ്ങള്‍ കളിച്ചു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് എഫ്‌എ കപ്പും അഞ്ച് ഇംഗ്ലീഷ് ലീഗ് കപ്പും ടീമിനൊപ്പം നേടി.