ഡിസിസി അധ്യക്ഷമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമെന്ന് കെ.സുധാകരന്‍. തര്‍ക്കം തുടരുന്ന അഞ്ച് ജില്ലകളില്‍ സമവായത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കും.

മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം രംഗത്തെത്തി. അതേസമയം മലപ്പുറത്ത് വി.എസ് ജോയിയുടെ പേരിന് മുന്‍തൂക്കമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം.തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തര്‍ക്കം.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ 9 ഡിസിസികളില്‍ ഒറ്റപേരിലേക്ക് എത്തി. തിരുവനന്തപുരത്ത് എംപിമാരുടെ നോമിനിയായി ജി.എസ് ബാബുവും കെപിസിസി പിന്തുണയുള്ള കെ.എസ് ശബരിനാഥനുമാണ് സാധ്യതാപട്ടികയില്‍. കൊല്ലത്ത് പ്രായം തടസമാകുമ്പോഴും രാജേന്ദ്ര പ്രസാദിന് തന്നെയാണ് സാധ്യത. രാജേന്ദ്രപ്രസാദിനെ തള്ളിയാല്‍ എം.എം നസീറിന് നറുക്ക് വീഴും. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ബാബുപ്രസാദിന് മേല്‍ക്കൈ. പാലക്കാട് എ.വി ഗോപിനാഥിന് വേണ്ടി അവസാന നിമിഷവും കെ.സുധാകരന്‍ വാദിക്കുന്നു.

എ.തങ്കപ്പനു വേണ്ടി കെ.സി വേണുഗോപാലും വി.ടി ബല്‍റാമിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്. എ ഗ്രൂപ്പ് ശക്തമായ എതിര്‍പ്പുന്നയിക്കുന്നെണ്ടെങ്കിലും കോഴിക്കോട് കെ.മുരളീധരന്‍ എംപിയുടെ നോമിനിയായ പ്രവീണ്‍കുമാറിന് സാധ്യതയേറി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ പട്ടിക പുറത്തിറക്കുമെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു.