ഡല്‍ഹി നിയമസഭാ മന്ദിരത്തിനടിയില്‍ തുരങ്കം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിദഗ്ധ സമിതി. വെള്ളിയാഴ്ചയാണ് നിയമസഭാ മന്ദിരത്തിനടിയില്‍ തുരങ്കം കണ്ടെത്തിയത്.
ബ്രിട്ടീഷുകാര്‍ പണിതതെന്ന് കരുതുന്ന തുരങ്കം സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുവരാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നതായാണ് നിഗമനം. 2016ലാണ് തുരങ്കത്തെ കുറിച്ച് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ അന്നൊന്നും ഇത് ചിത്രങ്ങള്‍ സഹിതം കണ്ടെത്തിയിരുന്നില്ല. പുരാവസ്തുശാസ്ത്രത്തിന്റെയോ മറ്റോ അടിസ്ഥാനത്തില്‍ പഠനം നടത്തുകയല്ലാതെ വ്യക്തമായൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
1912ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയ സെക്രട്ടേറിയറ്റ് അസംബ്ലി ഹാളിന്റെ തറയ്ക്ക് താഴെയാണ് തുരങ്കം. രാജ്യതലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു ഇത്. വിനോദ സഞ്ചാരികള്‍ക്ക് അടുത്ത വര്‍ഷത്തോടെ തുരങ്കം തുറന്നുകൊടുക്കാനാണ് പദ്ധതി.
സ്പീക്കര്‍ രാം നിവാസ് ആണ് തുരങ്കം കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ‘ഞാന്‍ 1993 -ല്‍ എംഎല്‍എ ആയിരുന്ന സമയത്താണ് ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേള്‍ക്കുന്നത്. അതിന്റെ ചരിത്രം അന്വേഷിച്ച് പോയെങ്കിലും, കാര്യമായി ഒന്നും കണ്ടെത്താനായില്ല’ അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ തുരങ്കം കണ്ടെത്താന്‍ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകര്‍ന്നിരിക്കയാണെന്നും തുരങ്കം കൂടുതല്‍ കുഴിച്ച് നോക്കുന്നില്ലെന്നുമായിരുന്നു സ്പീക്കര്‍ പ്രതികരിച്ചത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുമാണ് വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നത്.



