ടി-20 പരമ്പരയിൽ ന്യൂസീലൻഡിനെതിരെ ബംഗ്ലാദേശിന് തുടർച്ചയായ രണ്ടാം ജയം. 4 റൺസിനാണ് ബംഗ്ലാദേശ് ന്യൂസീലൻഡിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ടോം ലാതം 65 റൺസ് നേടി പുറത്താവാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി മുഹമ്മദ് നയിം (39), മഹ്മൂദുല്ല (37), ലിറ്റൺ ദാസ് (33) എന്നിവരാണ് തിളങ്ങിയത്. ന്യൂസീലൻഡിനായി രചിൻ രവീന്ദ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിനായി ടോം ലാതം ടോപ്പ് സ്കോററായി. ബാക്കിയുള്ള ഒരാൾക്കും തിളങ്ങാനായില്ല. വിൽ യങ് 22 റൺസ് നേടിയെങ്കിലും 28 പന്തുകൾ നേരിട്ടു.

ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ബംഗ്ലാദേശ് 2-0നു മുന്നിലെത്തി. അവസാനം സ്വന്തം നാട്ടിൽ കളിച്ച 11 ടി-20കളിൽ പത്തിലും വിജയിച്ച ബംഗ്ലാദേശ് ആത്മവിശ്വാസത്തോടെയാവും ടി-20 ലോകകപ്പിനെത്തുക.