കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ നടപടിയ്‌ക്കെതിരെ പിജെ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മീഷന്‍ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിന് മാറ്റുകയായിരുന്നു. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പിജെ ജോസഫ് കോടതിയെ അറിയിച്ചത്.

പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കിംഗ് ചെയര്‍മാന്‍ താനാണന്നാണ് പിജെ ജോസഫ് കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂണ്‍ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ തെരഞ്ഞടുത്തതായി ജോസ് കെ മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തെരഞ്ഞടുപ്പിനും സാധുതയില്ലെന്നുള്ള സിവില്‍ കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ജോസ് കെ മാണിയെ വിലക്കിയിട്ടുമുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷന് സാധ്യമല്ല. ഇരു കൂട്ടരും നല്‍കിയ പട്ടികയില്‍ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭൂരിപക്ഷ പരിശോധന നടത്തിയത് ശരിയല്ലെന്നും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് പിജെ ജോസഫിന്റെ ഹര്‍ജി.