ഒരാഴ്ച മുന്‍പ് നടന്ന കുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം പൊതുജനങ്ങള്‍ക്കു മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രി പത്താം നിലയിലെ ബാല്‍ക്കണിയില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കായാണ് പാപ്പ എത്തിചേര്‍ന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളും മാര്‍പാപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു. തന്റെ സന്ദേശത്തില്‍ അനാരോഗ്യ കാലത്ത് തനിക്കായി ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൃദയംകൊണ്ടു നന്ദിപറയുന്നതായും അദ്ദേഹം നന്ദി പറഞ്ഞു.

മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനങ്ങള്‍ക്കു മികച്ച ആരോഗ്യസേവനങ്ങള്‍ നല്കണമെന്നും സാന്പത്തിക പരാധീനത ഇതിനു തടസമാകരുതതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെങ്കിലും ഞായറാഴ്ച പതിവുള്ള ത്രികാലജപ പ്രാര്‍ഥന മുടങ്ങാതിരുന്നതില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ സാധാരണ നിലയില്‍ ആരോഗ്യം വീണ്ടെടുക്കുന്നതായിട്ടാണു വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച അദ്ദേഹം ആശുപത്രി ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു.