സിനിമയില്‍ അഭിനയിക്കാനായി ആഫ്രിക്കയില്‍ പോയ ഒന്നര വയസുകാരന്‍ ജോര്‍ജ്ജ് ക്വാറന്‍റീനില്‍…

മാര്‍ച്ചിലാണ് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജോര്‍ജ്ജ് ആഫ്രിക്കയിലേക്ക് പോയത്. എറണാകുളം എളംകുളം സ്വദേശികളായ അദീഷ് സോമന്‍- മരിയ ദമ്ബതികളുടെ മകനാണ് ജോര്‍ജ്ജ്.

ഉപ്പും മുളകും (Uppum Mulakum) പരമ്ബരയുടെ സംവിധായകന്‍ എസ്ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ (Djibouti) എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയായിരുന്നു യാത്ര. ഷൂട്ടിംഗ് കഴിഞ്ഞ് മാര്‍ച്ച്‌ അവസാനത്തോടെ തിരികെയെത്താം എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചത്.

എന്നാല്‍, കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ (Corona Lockdown) പ്രഖ്യാപിച്ചതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു. ഇവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് തന്നെ ജോര്‍ജ്ജിന്‍റെ പിതാവും മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനുമായ അദീഷ് യൂറോപ്പിലേക്ക് യാത്ര തിരിച്ചിരുന്നു.

ജോര്‍ജ്ജ് ആഫ്രിക്ക(Africa)യില്‍ കുടുങ്ങിയ പോലെ തന്നെ ഒരു രാജ്യത്തിന്‍റെ കരയിലും ഇറങ്ങാനാകാതെ അദീഷും കടലില്‍ തന്നെ കഴിയുകയായിരുന്നു. ഫെബ്രുവരിയിലാണ് നായിക-നായകന്മാരുടെ കുഞ്ഞായി അഭിനയിക്കാന്‍ ജോര്‍ജ്ജിനെ തിരഞ്ഞെടുക്കുന്നത്.

ആണ്‍ക്കുട്ടിയായ ജോര്‍ജ്ജ് പെണ്‍കുഞ്ഞായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഏറെ പ്രധാന്യമുള്ള കഥാപാത്രമായതിനാല്‍ ജോര്‍ജ്ജിന്‍റെ മുടി വെട്ടരുതെന്ന് സംവിധായകന്‍ അവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ കൂടെ രണ്ടു മാസക്കാലം ആഫ്രിക്കയില്‍ കഴിയേണ്ടി വന്നതോടെ ജോര്‍ജ്ജിന്‍റെ മുടി നന്നായി വളര്‍ന്നു.

തിരിച്ചു നാട്ടിലെത്തിയിട്ടും വേളാങ്കണ്ണി പള്ളിയില്‍ കൊണ്ടുപോയി മുടി മുറിക്കാമെന്ന് നേര്‍ച്ചയുള്ളതിനാല്‍ മുടി മുറിച്ചിട്ടില്ല. ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ജൂണ്‍ 5ന് വൈകിട്ട് 6 മണിക്കാണ് എയര്‍ ഇന്ത്യ (Air India) വിമാനത്തില്‍ തിരിച്ചെത്തിയത്.

ദിലീഷ് പോത്തന്‍ (Dileesh Pothan), അഞ്ജലി നായര്‍(Anjali Nair), ജേക്കബ് ഗ്രിഗറി (Jacob Gregory), അമിത് ചക്കാലയ്ക്കല്‍ (Amith Chakalakkal) എന്നിവരടങ്ങിയ 71 അംഗ സംഘമാണ് തിരികെയെത്തിയത്. ജിബൂട്ടി സര്‍ക്കാരിന്‍റെയും നിര്‍മ്മാതാവിന്‍റെയും ഇന്ത്യന്‍ എംബസ്സിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്‌ സംഘം നാട്ടിലെത്തിയത്.

ജിബൂട്ടിയില്‍ വ്യവാസായിയായ ജോബി പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.