സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാന നഷ്ടം നികത്താൻ 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം. ഇതിൽ പ്രതിവാര ഗഡുവായ 6000 കോടി രൂപ തിങ്കളാഴ്ചയാണ് വിതരണം ചെയ്തത്. ധനമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

വിതരണം ചെയ്ത തുകയിൽ 5516 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വിഹിതം പൂർണമായി നൽകി. ജിഎസ്ടി നടപ്പിലാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ 1.10 ലക്ഷം കോടിയുടെ ധനകമ്മിയാണ് ഉണ്ടായത്. ഇത് നികത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേക ജാലകം വഴി വായ്പയെടുക്കാനുള്ള സൗകര്യവും ഒക്ടോബർ മുതൽ സർക്കാർ നൽകിയിരുന്നു. ഇത് വഴി ഏഴ് തവണയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തുക നൽകിയത്. ഒക്ടോബർ 23, നവംബർ 2, നവംബർ 9, നവംബർ 23, ഡിസംബർ 1, ഡിസംബർ 7, ഡിസംബർ 14 എന്നീ തിയതികളിലാണ് സർക്കാർ പണം നൽകിയിരുന്നത്. ഏഴാം വട്ട തുകയാണ് കേന്ദ്രം തിങ്കളാഴ്ച അനുവദിച്ചതെന്നും ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.