ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ നിര്‍ണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നത്തിന് പരിഹാരം കാണാന്‍ നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ഇന്ത്യക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് ഷായുടെ പ്രതികരണം ഇങ്ങനെയായിരുന്നു.’ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രിഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവിടെ ഒരു ദോഷവും വരുത്താന്‍ അനുവദിക്കില്ല. നമ്മുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മറ്റൊരു രാജ്യത്തിന്റയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.