അബൂദബി: അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്നെ താലിബാന്‍ തൂക്കിലേറ്റുമായിരുന്നു എന്ന് മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി വീഡിയോയിലൂടെ ലോകത്തോട് പ്രതികരിച്ചു. സ്യൂട് കേസ് നിറയെ താന്‍ കാശുമായി മുങ്ങി എന്ന വാര്‍ത്തകളെയും അദ്ദേഹം നിഷേധിച്ചു. രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി അശ്‌റഫ് ഗനി രംഗത്തെത്തിയിരിക്കുന്നത്.

‘പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്ബോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറ്റപ്പെട്ടേനെ’- അശ്‌റഫ് ഗനി പറഞ്ഞു. സ്വന്തം രാജ്യത്തേക്ക്‌ തിരികെ വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഹമീദ് കര്‍സായി, അബ്ദുല്ല എന്നിവരും താലിബാന്‍ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ചകള്‍ നടന്നു വരികയാണെന്നും അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗനി പറഞ്ഞു.