മില്‍മ സംഭരിക്കാത്തതിനാല്‍ സംഘങ്ങളില്‍ അധികം വരുന്ന പാല്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പാല്‍ സംഭരിച്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഇതിനാവശ്യമായ പണം വിനിയോഗിക്കും.

ആദിവാസി കോളനികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലും പാല്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കലക്ടര്‍മാര്‍ ചെയര്‍ന്മാരായ ദുരന്തനിവാരണ സമിതികള്‍ക്കാണ് പാല്‍ വില്‍പ്പനയുടെ ചുമതല.ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

ലോക്ക്ഡൗണില്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചക്ക് ശേഷമുള്ള പാല്‍ ഏറ്റെടുക്കില്ലെന്ന് മില്‍മ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതോടെ 80 ശതമാനം പാല്‍ സംഭരിക്കാന്‍ മില്‍മ നടപടിയെടുത്തിരുന്നു.പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിതോടെയാണ് പാല്‍ സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിട്ടത്.