ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില 1145 രൂപയായിരിക്കും.

രാജ്യത്ത് ഇതുവരെ ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനത്തിനു മാത്രമേ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളു എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സ്പുട്നിക് വി വാക്‌സിന്‍ കൂടി എത്തുന്നത്.

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.