കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ 6 പേരെ കാണാതായി. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8. 40 നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ക്കാര്‍ക്കും ജീവന് ഭീഷണിയില്ലെന്ന് സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റില്‍ മരങ്ങള്‍ വീണതായും നിര്‍മ്മാണ സൈറ്റുകളിലെ ഷെഡ്ഡുകള്‍ പൊളിഞ്ഞുവീണതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ സുസൗ നഗരത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് വീശുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായതും ഷെങ്‌സെ പട്ടണത്തിലെ നിരവധി ഫാക്ടറി കെട്ടിടങ്ങള്‍ തകര്‍ന്നതായും സിറ്റി ഫയര്‍ ബ്രിഗേഡ് അറിയിച്ചു.