എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3821 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6324 കിടക്കകളില്‍ 2503 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്‍റെറുകളിലായി 3138 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1192 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 76 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1946 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 9 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകളില്‍ 930 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 472 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 458 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റെറുകളില്‍ 877 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 293 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 584 കിടക്കള്‍ വിവിധ സെക്കന്‍റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1325 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 537 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 788 കിടക്കകളും ലഭ്യമാണ്.