കൊവിഡ് വാക്സിന്‍ വിതരണത്തിനായി വിപുലമായ പദ്ധതി തയാറാക്കി ഇന്ത്യന്‍ സര്‍ക്കാര്‍. വാക്സിന്‍ വിതരണത്തിനായി ആവശ്യം വന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുള്ള 100 സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനുള്ള ദൗത്യം വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമസേന പൂര്‍ത്തിയാക്കിയിട്ടുള്ളത്.

മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കൊവിഡ് വാക്സിന്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി – 17 ഗ്ലോബ്മാസ്റ്റര്‍, സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നീ വമ്പന്‍ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാവും വാക്സിന്‍ നിര്‍മാണ കമ്പനികളില്‍നിന്ന് വാക്സിന്‍ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാന്‍ എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിക്കും. എ.എല്‍എച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്സിന്‍ എത്തിക്കുക.

കൊവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കര്‍മസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ കര്‍മസേനയുടെ ഭാഗമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ ആദ്യം നല്‍കുന്നത്. രാജ്യത്ത് വാക്സിന്‍ വിതരണത്തിന് വ്യോമസേന സഹായം നല്‍കുന്നത് ഇതാദ്യമല്ല. 2018 ല്‍ റുബെല്ല, മീസില്‍സ് വാക്സിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതില്‍ വ്യോമസേന സുപ്രധാന പങ്ക് വഹിച്ചിരുന്നു