മോസ്‌കോ: റഷ്യയില്‍ കൊവിഡ് ‘മോസ്‌കോ വകഭേദം’ വ്യാപിക്കുന്നു. ഈ പുതിയ വൈറസിനെ സ്പുട്നിക് 5 വാക്സിന്‍ കൊണ്ട് പ്രതിരോധിക്കാനാകുമോ എന്ന് സംശയമാണെന്ന് ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം. റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താമാദ്ധ്യമമായ ആര്‍ഐഎ നൊവോസ്തി ന്യൂസിനെ ഉദ്ധരിച്ച്‌ റഷ്യന്‍ ടൈംസ് ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം തലവന്‍ അലക്സാണ്ടര്‍ ജിന്റ്റ്സ്ബര്‍ഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

റഷ്യന്‍ തലസ്ഥാനത്ത് രോഗം വര്‍ദ്ധിക്കുന്നത് അധികൃതര്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ വകഭേദത്തിനെതിരെ വാക്സിന്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ പഠനഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജിന്റ്റ്സ്ബര്‍ഗ് പറഞ്ഞു. കൊവിഡ് വകഭേദത്തെ കുറിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുളളു.

എന്നാല്‍ മേയ് മാസത്തില്‍ തന്നെ മോസ്‌കോയില്‍ കൊവിഡ് വകഭേദം പടര്‍ന്നുപിടിച്ചതായാണ് ‘ദി സണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മോസ്‌കോ നഗരത്തില്‍ മാത്രം 7704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ശേഷം ഇത്രയും വലിയ പ്രതിദിന വര്‍ദ്ധന ഇതാദ്യമാണ്. മോസ്‌കോയിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും മറ്റ് വകഭേദങ്ങള്‍ ഉണ്ടാകാമെന്നുമാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നൂറ് കണക്കിന് ആശുപത്രി കിടക്കകള്‍ മോസ്‌കോയില്‍ സജ്ജമാക്കുന്നതായും ജനങ്ങളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടതായി മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ജനങ്ങളൊത്തുകൂടുന്ന ഇടങ്ങളെല്ലാം അടച്ചു. മദ്യശാലകളും ഹോട്ടലുകളും 11 മണിക്ക് മുന്‍പ് അടക്കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ ശ്രമിക്കുകയാണ് നഗരഭരണകൂടം.

റഷ്യയുടെ സ്പുട്നിക് വാക്സിന്‍ 91.6 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞെങ്കിലും സിംഹഭാഗം പൗരന്മാര്‍ക്കും ഇപ്പോഴും വാക്സിന്‍ ലഭ്യമായിട്ടില്ല. ഇതിനുകാരണം വാക്സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണെന്ന വാദവുമുണ്ട്.

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിനെതിരെ സ്പുട്‌നിക്ക് വകഭേദം വളരെയധികം ഫലപ്രദമാണ് എന്നാല്‍ മുന്‍പത്തെ ചികിത്സാ രീതികള്‍ പുതിയ വകഭേദത്തിന് ഫലപ്രദമല്ലെന്നും റഷ്യയിലെ ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.