ന്യൂഡല്‍ഹി : രാജ്യത്ത് മുപ്പത്തിയഞ്ച് കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി. അതേസമയം, കൊവിഡ് മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കി.

വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാം തരംഗത്തിന്‍്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു.

അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാന്‍ സാധ്യത ഇല്ലെന്ന് ഐഐടികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാല്‍ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നല്‍കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകും.