ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. ഓസ്ട്രേലിയയിലെ ഉയരുന്ന കൊവിഡ് ബാധ കാരണമാണ് മത്സരങ്ങൾ മാറ്റിവച്ചത്. സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽ തീരുമാനിച്ചിരുന്ന മത്സരങ്ങളൊക്കെ മാറ്റിവച്ചു. ഏകദിന, ടി-20 പരമ്പരകളും ഒരേയൊരു ഡേനൈറ്റ് ടെസ്റ്റും മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം ഓസ്ട്രേലിയ ക്രിക്കറ്റ് തന്നെ അറിയിച്ചു.
ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് മത്സരങ്ങൾ. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. പിങ്ക് ബോൾ ടെസ്റ്റാണ് ഇത്. ഒക്ടോബർ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.
മെഗ് ലാനിംഗ് ടീമിനെ ആണ് ഓസീസ് ടീമിനെ നയിക്കുക. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു.
ഇന്ത്യൻ ടീമിൽ പരുക്കേറ്റ് പുറത്തായിരുന്ന സ്പിന്നർ രാജേശ്വരി ഗെയ്ക്‌വാദ് തിരികെയെത്തി. ഇടങ്കയ്യൻ ബാറ്റർ യസ്തിക ഭാട്ടിയ, പേസർമാരായ മേഘ്ന സിംഗ്, രേണുക താക്കൂർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലുണ്ടായിരുന്ന രാധ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പുനിയ, ഇന്ദ്രാനി റോയ് എന്നിവർക്ക് സ്ഥാനം നഷ്ടമായി. 18 അംഗങ്ങൾ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങൾ അടങ്ങിയ ടി-20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.



