കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ പ്രതിയായ ഹാരിസിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്.

ആത്മഹത്യ ചെയ്ത റംസിയുമായി ലക്ഷ്മിയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സീരിയല്‍ ചിത്രീകരണത്തിന് പോകുമ്പോള്‍ ലക്ഷ്മി റംസിയെ കൊണ്ടു പോയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇവര്‍ ഒന്നിച്ച് ചെയ്ത ടിക് ടോക്ക് വീഡിയോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

കേസില്‍ ലക്ഷ്മി പ്രമോദിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റംസിയും ലക്ഷ്മിയുമായുള്ള സംഭാഷണം കേസ് അന്വേഷണത്തിന് നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവില്‍ നടി ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്ന് മാസം ഗര്‍ഭിണിയായ റംസിയെ നിര്‍ബദ്ധിച്ച് ഗര്‍ഭഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഹാരിസിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയര്‍ന്ന ആലോചന വന്നപ്പോള്‍ റംസിയെ ഒഴിവാക്കി. ഇതില്‍ മനംനൊന്തായിരുന്നു റംസി ആത്മഹത്യ ചെയ്തത്.