ഹൂസ്റ്റന്‍∙ ഗ്രേറ്റര്‍ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ പ്രതിമാസ ഭാഷാ സാഹിത്യസമ്മേളനം നവംബര്‍ 22നു വൈകിട്ട് ഡോക്ടര്‍ മാത്യു വൈരമണിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തിയ യോഗ നടപടികള്‍ കേരളത്തില്‍ അവധിയിലുള്ള സെക്രട്ടറി ജോസഫ് പൊന്നോലി നിയന്ത്രിച്ചു. ഭാഷാ-സാഹിത്യ സമ്മേളനത്തിന്‍റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു.
റവ. ഡോക്ടര്‍ തോമസ് അമ്പലവേലിയുടെ പങ്കുവയ്ക്കല്‍ എന്ന ഹൃദയസ്പര്‍ശിയായ ചിത്രീകരണമായിരുന്നു ആദ്യത്തെ ഇനം. നവംബര്‍ മാസത്തിലെ താങ്ക്സ്ഗിവിങ് കാലഘട്ടത്തില്‍ ‘ഉള്ളതുകൊണ്ട് ഓണം പോലെ’ പങ്കു വച്ചു സംതൃപ്തിയോടെ സര്‍വ്വേശ്വരനു നന്ദി പറയുന്ന ഒരു പാവപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളിയുടെ ഒരു ദിവസത്തെ തൊഴില്‍ അധിഷ്ഠിതമായ ജീവിതമാണ് അദ്ദേഹം ചിത്രീകരിച്ചത്.
മലയാളത്തിലെ പ്രഗല്‍ഭനായ അന്തരിച്ച കവി ഡോക്ടര്‍ പി.കെ.വര്‍ഗ്ഗീസ് 1947ല്‍ എഴുതിയ ‘യാഗം’ എന്ന കവിതാ സമാഹാരത്തിലെ ഏതാനും വരികള്‍ അദ്ദേഹത്തിന്‍റെ പുത്രനായ ഡോക്ടര്‍ ബോബി വര്‍ഗ്ഗീസ് ആലപിച്ചു.
ആരുമിതു കുമാരാരവമെന്നെങ്ങോ…..
ദൂരത്തു നിന്നിതാ കേട്ടിടുന്നു……
എന്നിങ്ങനെ പോകുന്ന ആ ഈരടികള്‍ മലയാള കാവ്യലോകത്തിന്‍റെ കഴിഞ്ഞ കാലഘട്ടങ്ങളിലെ രൂപങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണ്. വൃത്തം, ദ്വീതിയാക്ഷരപ്രാസം, മണിപ്രവാള ശൈലി തുടങ്ങിയവ ഈ കവിതയിലെ പ്രത്യേകതയാണ്. ചര്‍ച്ചകള്‍ക്കിടയില്‍ പീറ്റര്‍ പൗലോസിന്‍റെ നിര്‍ദ്ദേശാനുസരണം ‘ഒന്നാനാം കുന്നേല്‍ ഓരടി മണ്ണിന്മേല്‍ ഓരായിരം കിളി കൂടുവെച്ചു’ എന്ന ലളിതമായ ഈണത്തിലും രാഗത്തിലും ഡോക്ടര്‍ ബോബി വര്‍ഗ്ഗീസ് കവിത പാടി അവതരിപ്പിക്കാന്‍ മടികാണിച്ചില്ല. ഡോക്ടര്‍ ബോബി വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ പത്നി ആനിവര്‍ഗ്ഗീസും ക്യാനഡയില്‍ നിന്നാണ് വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഹോസ്പിറ്റല്‍ തേടിയെത്തുന്ന ഓരോ രോഗിയും നേരിടുന്ന പീഢാനുഭവങ്ങളുടെ കരളലിയിപ്പിക്കുന്ന കദനകഥ സ്വാനുഭവത്തിലൂടെ നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ മാത്യു മത്തായിയുടെ ഹാസ്യചിത്രീകരണം പഠിക്കാനും, ചിന്തിക്കാനും, ചിരിക്കാനും അവസരം നല്‍കി. വായും മൂക്കും മൂടിക്കെട്ടി ഒരുതരം മുഖംമൂടിധാരിയായെത്തിയ രോഗിയെ മറ്റൊരു കൂട്ടം മുഖംമൂടി ധാരികളും, ബഹിരാകാശ വസ്ത്രധാരിണി ധാതാക്കളും ചേര്‍ന്ന് തോക്കുപോലെയൊരു സാധനം നെറ്റിക്കുനേരെ ചൂണ്ടി പേടിപ്പിക്കുന്നു.
പനിയുണ്ടോ, കൊറോണയുണ്ടോ എന്നു നോക്കുന്നതിനാണത്രെ. ബഹിരാകാശ വസ്ത്രക്കാര്‍ രോഗിയെ വിവസ്ത്രനാക്കി തൊട്ടുകൂടാ തീണ്ടിക്കൂടാ ഏരിയായിലേക്ക് കടത്തി കൊണ്ടുപോകുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങാണെന്നും പറഞ്ഞ് ആറടി അകലത്തില്‍ നിര്‍ത്തി നീളമുള്ള കൊമ്പും കുഴലും അവിടെയും ഇവിടെയും മുട്ടിച്ചും തട്ടിച്ചും തള്ളിക്കേറ്റിയും പരിശോധിക്കുന്നു. പരിപൂര്‍ണ്ണ നഗ്നനാക്കി കൂച്ചികെട്ടി എംആര്‍ഐ മെഷീനകത്തേക്ക് തള്ളികേറ്റുന്നു. മലയാളി സമാജങ്ങളിലെ മൈക്ക് . പാപ്പാന്മാര്‍ മൈക്ക് ടെസ്റ്റ് ചെയ്യുന്നമാതിരി കറപിറ ശബ്ദമുണ്ടാക്കുന്ന എംആര്‍ഐ, എക്സ്റേ മെഷീനുകള്‍… അങ്ങനെ ഒരുതരം ഊപ്പാദിവന്ന പീഢാനുഭവം. കുരിശുമരണം മാത്രം സംഭവിച്ചില്ല എന്ന ഹോസ്പിറ്റല്‍ അനുഭവത്തിന്‍റെ നര്‍മ്മപദങ്ങള്‍ കുറിക്കു കൊള്ളുന്നവയായിരുന്നു.
കവിതയുടെയും ചിത്രീകരണങ്ങളുടെയും വിലയിരുത്തിയും നിരൂപണം നടത്തിയും ആസ്വദിച്ചും മീറ്റിങ്ങില്‍ സംബന്ധിച്ച അനുവാചകരും എഴുത്തുകാരുമായ ജോണ്‍ കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി.ജോര്‍ജ്, ജോസഫ് പൊന്നോലി, ഡോക്ടര്‍ മാത്യു വൈരമണ്‍, തോമസ് വര്‍ഗ്ഗീസ്, മാത്യു മത്തായി, റവ ഡോക്ടര്‍ തോമസ് അമ്പലവേലില്‍, പീറ്റര്‍ പൗലോസ്, ബോബി മാത്യു, ഡോക്ടര്‍ ബോബി വര്‍ഗീസ്, ആനി വര്‍ഗീസ്, ഷാജി പാംസ് ജോണ്‍ തൊമ്മന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി പാംസാണ് മുഖ്യാതിഥികളായി കാനഡയില്‍ നിന്നു പങ്കെടുത്ത ബോബി വര്‍ഗീസിനേയും ആനി വര്‍ഗീസിനേയും സദസ്സിനു പരിചയപ്പെടുത്തിയത്.