ദുബായ്: കോഹ്‌ലിപ്പടയെ കെട്ടുകെട്ടിച്ച് രാഹുല്‍ നടത്തിയ സംഹാരതാണ്ഡവമാണ് ഐ.പി.എല്ലിനെ ആവേശത്തിലാക്കിയത്. ഇത്തവണത്തെ ആദ്യ സെഞ്ച്വറി നേട്ടം കുറിച്ച രാഹുല്‍ ഐ.പി.എല്ലിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കി. ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച രാഹുലിന്റെ 62 പന്തിലെ നേട്ടം പഞ്ചാബിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമേകി. ലോകോത്തര താരം ഗ്ലെന്‍ മാക്‌സ്വെല്‍ വെറും അഞ്ച് റണ്‍സിന് പുറത്തായ മത്സരത്തില്‍ രാഹുല്‍ ഒരറ്റത്ത് ഉറച്ചു നിന്ന് പൊരുതിക്കയറി.

പതിനാലു ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്ന അതിമനോഹരമായ ഇന്നിംഗ്‌സായിരുന്നു രാഹുലിന്റേത്. സച്ചിന്‍ 63 ഇന്നിംഗ്‌സിലായി നേടിയ 2000 റണ്‍സെന്ന ഐ.പി.എല്‍ നേട്ടം രാഹുല്‍ 60 കളികളിലായി മറികടന്നതാണ് മറ്റൊരു നേട്ടം. 80 റണ്‍സിനിടെ രണ്ടു തവണ ജീവന്‍ ദാനം കോഹ്‌ലിയുടെ വക ലഭിച്ചതോടെ രാഹുല്‍ പന്തുകളെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തി. 36 പന്തില്‍ അര്‍ദ്ധസെഞ്ച്വറി കുറിച്ച പഞ്ചാബ് നായകന്‍ നൂറിലേയ്ക്ക് എത്തിയത് അടുത്ത 26 പന്തുകളെ മാത്രം നേരിട്ടാണ്. ആകെ 69 പന്തില്‍ 132 റണ്‍സുമായി ടീമിനെ 206ല്‍ എത്തിച്ച് രാഹുല്‍ പുറത്താകാതെ നിന്നു.

ഐ.പി.എല്ലില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ആദ്യ നായകനെന്ന നേട്ടവും ഐ.പി.എല്ലിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച സ്‌കോറിനും രാഹുല്‍ ഉടമയായി. ഇതുവരെ 128 റണ്‍സെന്ന ഋഷഭ് പന്ത് 2018ല്‍ നേതിയതായിരുന്നു മികച്ച സ്‌കോര്‍. ബാംഗ്ലൂര്‍ സ്വദേശിയായ രാഹുലും പരിശീലകന്‍ കുംബ്ലെയും ചേര്‍ന്ന് സ്വന്തം നാടിന്റെ ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കെട്ടുകെട്ടിച്ചതും മറ്റൊരു പ്രത്യേകതയായി.