കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ചെറുപുഴയിലെ ആശുപത്രിയില്‍ ആന്‍മേരി മരിച്ചത്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്താണ് സഹോദരന്‍ ആല്‍ബിന്‍ ആന്‍മേരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബങ്ങളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു. ആല്‍ബിന്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. കോവിഡ് സംശയം ഉയര്‍ന്ന സഹാചര്യത്തില്‍ മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ആന്‍മേരി മരിച്ചതിന് പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യൂന്നുര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.