കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ. പ്രശ്‌നപരിഹാരത്തിനുള്ള സമിതി പിന്നീട് രൂപീകരിക്കാമെന്നും ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവലെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിടുകയാണ് വേണ്ടത്. പാര്‍ലമെന്റ് സമ്മേളനം വിളിക്കാനും നിര്‍ദേശം നല്‍കണം. അതിന് ശേഷം സമിതി രൂപീകരിക്കാമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ നിലപാട് വ്യക്തമാക്കി.

അതേസമയം, പ്രശ്‌ന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആറ് കര്‍ഷക നേതാക്കള്‍ക്ക് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലാ ഭരണക്കൂടം നോട്ടിസ് നല്‍കി. അരലക്ഷം രൂപ വീതം കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. അതേസമയം, തിക്രി അതിര്‍ത്തിയില്‍ ഹൃദയാഘാതം കാരണം പഞ്ചാബ് ബട്ടിന്‍ഡ സ്വദേശി ജയ്സിംഗ് മരിച്ചു. സ്ത്രീകള്‍ അടക്കം ആയിരകണക്കിന് പേര്‍ പുതുതായി പ്രക്ഷോഭ വേദികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ തുടരുകയാണ്.