കാബൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റാക്രമണ പരമ്പര. ആക്രമണം നടത്തിയതിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന പേരില്‍ അമേരിക്ക ആക്രമണം നടത്തുന്നുണ്ടെന്നണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഒഴിപ്പിക്കല്‍ പുരോഗമിക്കുന്ന ഹാമിദ് കര്‍സായി വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ റോക്കറ്റുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തകര്‍ത്തതായി യു.എസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് തുടര്‍ച്ചയായി റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത്. ഇവ കാബൂളിലെ സലീം കര്‍വാന്‍ പ്രദേശത്ത് പതിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്ന് കെട്ടിടത്തിലാണ് വീണത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കാബൂളിന് വടക്ക് ഒരു വാഹനത്തില്‍നിന്നാണ് ആക്രമണമുണ്ടായതെന്ന് സൂചനയുണ്ട്. രാവിലെ ആദ്യ ആക്രമണം നടന്നതിന് പിറകെ കൂടുതല്‍ റോക്കറ്റുകള്‍ എത്തുകയായിരുന്നു.ഇവക്കു പിന്നില്‍ ആരെന്ന് വ്യക്തമല്ല. അതിനിടെ, കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണത്തിനെത്തിയ ചാവേറിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു.എസ് വൃത്തങ്ങള്‍ പറഞ്ഞു.

വരും ദിവസങ്ങളിലും സമാന ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 31നുള്ളില്‍ രാജ്യം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവസാനത്തെ 300 സൈനികരെയും സമയബന്ധിതമായി മടക്കിക്കൊണ്ടുപോകുമെന്ന് യു.എസ് അറിയിച്ചു. വരുംദിവസങ്ങളില്‍ ഐ.എസ് ഖുറാസാന്‍ ആക്രമണം ശക്തമാക്കാന്‍ സാധ്യത കണക്കിലെടുത്താണ് അതിവേഗത്തിലാക്കുന്നത്.